Friday, June 24, 2011

ദാഹാര്‍ത്തയായ മഴ

ദാഹാര്‍ത്തയായ  മഴ
മരിക്കും വരെയും
പ്രണയിച്ചു കൊണ്ടേയിരിക്കാന്‍
കഴിയാതിരുന്നെന്കിലെന്നു
ഭയന്ന്-
പ്രണയിച്ചു കൊണ്ട് മരിക്കാന്‍
നിനച്ചു,
കൊതിച്ചു,
ദാഹിച്ചു,
ഒരു മഴ വരളുന്നു.


മഴപ്പെയ്യ്ത്ത്

മഴപ്പെയ്യ്ത്ത്
ഒരിക്കലൊന്നു സംസാരിച്ചു,
ഫോണ്‍ വച്ചധികമാകും മുന്‍പേ,
മറന്നു പോയതെന്തോ
ഓര്‍ത്തെടുത്തു പറയാന്‍
വീണ്ടും വിളിക്കുന്നത്‌ പോലെയിവിടെ
 മഴ.

ഒരു നീണ്ട
പെയ്യ്ത്തിനൊടുവിലും
പറഞ്ഞു തീര്‍ക്കാന്‍ എന്തൊക്കെയോ
ബാക്കിയാകുന്നു-
പെയ്യ്തു ഒഴിയാന്‍  മഴക്കാറുകള്‍
മാനത്ത് വട്ടം  കൂടുന്നു.
സങ്കോചത്തോടെ,
വീണ്ടുമൊരു
മഴച്ചാറ്റലായി
പെയ്യ്തു ഒഴിയവേ,
ഒക്കെ പറഞ്ഞു കഴിഞ്ഞെന്ന സംതൃപ്തി.

നീണ്ടും കുറുകിയും
പെയ്യുന്നതിനിടയില്‍
അകലങ്ങളില്‍ നിന്ന് കേട്ടെടുക്കുവാന്‍
കഴിയുന്ന ശ്വാസതാളം,
കാണാതെ കണ്ടെടുക്കുവാന്‍ കഴിയുന്ന
ഭാവപ്പകര്‍ച്ചകള്‍.
എത്ര ദൂരെ
കാണാമറയത്തായിരുന്നാലും
സ്വരവ്യതിയാനങ്ങളില്‍ തൊട്ടറിയാം
മഴയുടെ
മനോവ്യാപാരങ്ങള്‍.

ഓരോ തവണ
മഴ സംഭവിക്കുമ്പോഴും
ഞാന്‍ മഴയെ
കൂടുതലറിയുന്നു,
മഴയിലേക്ക്‌
കൂടുതലടുക്കുന്നു,
മഴയെ,മഴയെ മാത്രം
കണ്ണില്‍ നിറയ്ക്കുന്നു.